തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സജ്ജം. ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായ 15ന് നടക്കും.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന ചര്‍മ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിന്‍ ബാങ്ക്. 6.75 കോടി രൂപ ചെലവിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ സ്‌കിന്‍ ബാങ്ക് സ്ഥാപിച്ചത്. അപകടങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുന്നവരിൽ, സ്‌കിന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ചര്‍മ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കും. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗം സുഖം പ്രാപിക്കാനും സഹായിക്കും. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സൂക്ഷിക്കുക. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാൻ കെ സോട്ടോയുടെ അനുമതിയും നേടിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജിലും സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകളുടെ പ്രവർത്തനം. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളെജുകളില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളെജുകളിലെ ബേണ്‍സ് യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും ബേണ്‍സ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലും ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കും.