കാലിക്കറ്റ് സർവകലാശാലയുടെ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയിലെ രണ്ടു ഗ്രന്ഥങ്ങൾ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ലൈബ്രറിക്ക് കൈമാറി. ക്ലാസിക്കൽ ഭാഷകളുടെ പ്രാധാന്യം കാണിക്കുന്നതിനായി മലയാളത്തിലുള്ള അഞ്ച് മാനുസ്ക്രിപ്റ്റുകൾ നൽകണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പകർപ്പുകളുള്ള 164 ഏടുകളുള്ള കൃഷ്ണഗാഥ, 176 ഏടുകളുള്ള അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണു കൈമാറിയത്.
ഗ്രന്ഥങ്ങളുടെ ഉടമസ്ഥാവകാശം സർവകലാശാലയ്ക്കുതന്നെയാകും. തത്കാലത്തേക്കാണ് ഇവ നൽകിയതെന്നും എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാവുന്ന വ്യവസ്ഥയിലാണിതെന്നും ഗ്രന്ഥപ്പുരയുടെ ഡയറക്ടറും ലൈബ്രറി സയൻസ് അധ്യാപകനുമായ ഡോ. ടി.എം. വാസുദേവൻ അറിയിച്ചു. ബുധനാഴ്ചയാണ് രാഷ്ട്രപതിഭവനിൽനിന്ന് പ്രതിനിധി സർവകലാശാലയിലെത്തിയത്. ഇദ്ദേഹവുമായി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും ഗ്രന്ഥപ്പുര ഉദ്യോഗസ്ഥരും ചർച്ചനടത്തിയാണ് ഗ്രന്ഥങ്ങൾ കൈമാറിയത്.
തീരുമാനം സിൻഡിക്കേറ്റിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇടതു സിൻഡിക്കേറ്റംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. സിൻഡിക്കേറ്റിന്റെ അംഗീകാരമോ നടപടിക്രമങ്ങളോ ഉണ്ടാകാതിരുന്നത് ദൗർഭാഗ്യകരമാണെന്ന് പതിനൊന്ന് സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി.