കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസി.പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ.ജൂബേൽ ജെ.കുന്നത്തൂരിനെ (36)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ ആറരയോടെയാണ് സംഭവം. ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടിൽ താമസിക്കുന്നത്. ഈ സമയം വീട്ടിൽ നിന്നും മാതാപിതാക്കൾ പള്ളിയിൽ പോയിരിക്കുകയായിരുന്നു. തിരികെ ഏഴരയോടെ വീട്ടുകാർ പള്ളിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെത്തി. തുടർന്ന്, ഇവർ വിവരം നാട്ടുകാരെ അറിയിച്ചു.
നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയിൽ ജൂബലിനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇവർ ഉടൻ തന്നെ ഇദ്ദേഹത്തെ പൊതിയിലെ മേഴ്‌സി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
വെള്ളൂർ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. വിഷാദരോഗം അടക്കുള്ള ബുദ്ധിമുട്ടുകൾ ഇദ്ദേഹം നേരിട്ടിരുന്നതായി ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. മൃതേദഹം ആശുപത്രിയിലേക്ക് മാറ്റും.