ടാപ്പിംഗ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്‌വീട്ടിൽ അജയ് (24) ആണ്. കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരൻ്റെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുൻവൈരാഗ്യത്തിൻ്റെ പേരിലായിരുന്നു കൊലപാതക ശ്രമം.
ടാപ്പിംഗ് തൊഴിലാളിയാണ് സുന്ദരൻ. പുലർച്ചെ ജോലിക്കു പോകുമ്പോൾ ഇടയ്ക്കു കുടിക്കാനായി ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകുന്നത് സുന്ദരൻ്റെ ശീലമായിരുന്നു. ഈ ഫ്ലാസ്ക് ബൈക്കിൽ വയ്ക്കുക പതിവ്.
കഴിഞ്ഞ പത്താം തീയതി ചായ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നി. പിന്നീടു സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. പതിനാലാം തീയതിയും ചായകുടിച്ചപ്പോൾ രുചിവ്യത്യാസം തോന്നി. പരിശോധിച്ചപ്പോൾ നിറത്തിലും മാറ്റം കണ്ടു. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.
എസ്ഐ എൻ.ദീപകുമാർ, എസ്ഐ എം.ആർ.സജി, സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തിൽ അജയ്‌യും സുന്ദരനും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് അജയിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.