കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിമർശനവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല, എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്. എൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്.
ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളിൽ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഒരു മാനനഷ്ട കേസ് കൊടുത്തോ. ഒരു പാർട്ടി നടപടി ഉണ്ടായോ. മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്. ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല റിവേഴ്സ് ഹവാല ആരോപണങ്ങൾ ഉയർന്നിട്ട് എന്തു നടപടി എടുത്തു. ഒരു മറുപടി പറഞ്ഞോ മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വിഡി സതീശൻ പറഞ്ഞു.