മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു.
കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായെന്ന് സികെ ജാനു പറഞ്ഞു. വേദന അങ്ങനെ തന്നെ നിലനിൽക്കും. വൈകിയ വേളയിൽ ആണെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. അവിടെ സമരം ചെയ്ത എല്ലാവർക്കും ഭൂമിയാണ് നൽകേണ്ടത്. മാപ്പ് പറയുന്നതിനേക്കാൾ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയിൽ 283 പേർക്ക് ഭൂമി നൽകാൻ തീരുമാനം ആയെങ്കിലും ആ പ്ലോട്ട് പോലും ഇതുവരെ കണ്ടെത്തി നൽകിയിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് ഇന്നലെ കോൺഗ്രസ് നേതാവ് എകെ ആൻ്റണി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് സികെ ജാനു നടത്തിയത്.
മുത്തങ്ങയിൽ വെടിവെപ്പ് ഒഴിവാക്കാൻ സർക്കാറിന് കഴിയുമായിരുന്നു. വെടിവെപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സർക്കാർ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾക്ക് എതിരായിരുന്നു. യുഡിഎഫ് ഗവൺമെൻറ് മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ എല്ലാം ആദിവാസികൾക്കെതിരായിരുന്നു. ആദിവാസി ഭൂമി വിതരണം കാര്യമായി നടക്കാൻ കാരണം യുഡിഎഫ് സർക്കാർ ആണ്. സമരം ചെയ്തപ്പോൾ ഒരു കരാർ ഉണ്ടാകുന്നതും ഭൂമി ആദിവാസികൾക്ക് നൽകാനുള്ള പ്രാരംഭ നടപടി ഉണ്ടാകുന്നതും യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് സർക്കാരിൻറെ കാലത്തുണ്ടാക്കിയ വ്യവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. അതൊക്കെ അംഗീകരിക്കുമ്പോൾ തന്നെ മുത്തങ്ങയിലെ വെടിവെപ്പും അക്രമവും പൈശാചികമായിരുന്നു എന്നുതന്നെയാണ് വിലയിരുത്തുന്നതെന്നും ജാനു പറഞ്ഞു.