വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി കേരളാ പൊലീസ്


വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി കേരളാ പൊലീസ്. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം വട്ടിപ്പലിശക്കാര്‍ക്കായി പൊലീസ് വലവിരിച്ചു. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പില്‍ സുധീന്ദ്രന്‍ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങള്‍, പട്ടയം, വാഹനത്തിന്റെ ആര്‍സി ബുക്ക് എന്നിവ കണ്ടെടുത്തു.

ആലപ്പുഴയിലും ഓപ്പറേഷന്‍ ഷൈലോക്ക് റെയ്ഡ് നടന്നു. ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മാന്നാര്‍ കുരട്ടിശേരി കോവുംപുറത്ത് നൗഫലിനെതിരെയാണ് കേസെടുത്തത്. നൗഫലിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകളും കണ്ടെടുത്തു. ഇടപാട് വാഹനങ്ങളുടെ ആര്‍സി ബുക്ക് ഉള്‍പ്പെടെയുളളവ പണയമായി സ്വീകരിച്ച് പണം പലിശയ്ക്ക് കൊടുത്തുവെന്നാണ് കണ്ടെത്തല്‍. 35-ലധികം ആര്‍സി ബുക്കുകളും മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ലീഫുകളും കണ്ടെടുത്തു.

Previous Post Next Post