ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിച്ചു.

അതേസമയം, ദില്ലി ന​ഗരത്തിൽ ഉടനീളം ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക്‌ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നിഗമനം.

സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക്‌ പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. ഉത്തർ പ്രദേശ്, ഹരിയാന പൊലീസിനും ജാഗ്രത നിർദ്ദേശം നൽകി. 5 പൊലീസ് സംഘങ്ങളാണ് ദില്ലിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.