കോട്ടയം: വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ. പത്തുവർഷം മുമ്പ് സോളാർ വിഷയം വന്നപ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ ഓർമ്മയുണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കാലം സത്യം തെളിയിക്കുമെന്നും കൂട്ടിച്ചേർത്തു. പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സിപിഎം 10 വർഷം മുമ്പ് സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ്. മോറൽ പോലീസിംഗ് നടത്തിയ പാർട്ടി ആണ് സിപിഎം എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇപ്പോൾ സിപിഎമ്മോ മുഖ്യമന്ത്രിയോ മിണ്ടുന്നില്ല. പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. നാളത്തെ ദേശാഭിമാനി പത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഡബിൾ സ്പീഡ് ആണ് പോലീസ് എടുത്തത്. ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിന്റെ കേസിൽ അതൊന്നും കാണുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്ന് നീതി ഉണ്ടാകുന്നില്ല. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നത് അനുസരിച്ചാണ് പോലീസ് ഇടപെടുന്നത്. കഴിഞ്ഞ പത്തു വർഷക്കാലം ഇത്തരം ആരോപണങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രി ​ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.