
കേരളത്തിൽ മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനമായി. ലിറ്ററിന് നാല് രൂപ വീതമാണ് വർധിപ്പിക്കുക. എന്നാൽ വില വർധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും മെയ് 6-ന് ശേഷമേ പുതിയ വില നിലവിൽ വരികയുള്ളൂവെന്നും മിൽമ ഡയറക്ടർ ബോർഡ് അറിയിച്ചു. പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. എന്നാൽ വില വർധനവ് നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള എറണാകുളം റീജിയണൽ യൂണിയൻ രംഗത്തെത്തി. മിൽമയുടെ പട്ടം ആസ്ഥാനത്ത് ഇവർ പ്രതിഷേധം സംഘടിപ്പിച്ചു.
ലിറ്ററിന് 4 രൂപ വീതം കൂട്ടാനാണ് സർക്കാർ അനുമതി നൽകിയത്. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ആറുമാസം മുമ്പ് എടുത്ത തീരുമാനമാണിതെന്നും ഇത് ഉടൻ നടപ്പിലാക്കാത്തത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുമെന്നും എറണാകുളം യൂണിയൻ ഭാരവാഹികൾ ആരോപിക്കുന്നു. വില വർധനവ് വൈകുന്നത് ക്ഷീരകർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. നേരത്തെ തന്നെ പാലിന് വില കൂട്ടാൻ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. മെയ് ആദ്യ വാരത്തോടെ പുതിയ വില നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് നാല് രൂപ അധികം നൽകേണ്ടി വരും