മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്...





തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരളത്തിലെ വിഷയങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. മഹാരാഷ്ട്രയുടെ സംഘടന ചുമതലയുള്ള നേതാവാണ് രമേശ് ചെന്നിത്തല. കെസി വേണുഗോപാലും നിലവിൽ ഡൽഹിയിലുണ്ട്.

ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽഗാന്ധിയെയും രമേശ് ചെന്നിത്തല കാണും. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു.

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും കൊഴുത്തത്. നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെസി വേണുഗോപാല്‍ ഉയരട്ടെ എന്ന് കുറിപ്പില്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ഉള്‍പ്പടെ വേണുഗോപാലിന് പിന്തുണയുമായെത്തി.

കേന്ദ്രനേതൃത്വത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിര്‍ണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരന്‍ പറയുന്നത്. പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും എല്ലാവര്‍ക്കും ഒപ്പം അവരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നുവെന്നും സുധാരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വിഡി സതീശന്‍ അനുകൂലികളും രമേശ് ചെന്നിത്തല അനുകൂലികളും വിരുദ്ധാഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കരുത്തു തെളിയിച്ച കെ സി വേണുഗോപാല്‍ തുടര്‍ന്നും, രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ തുടരട്ടെ എന്നാണ് വിഡി സതീശന്‍ അനുകൂലികള്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിലെ പക്ഷം തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ ബഹുഭൂരിപക്ഷം എംപിമാരും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന. കെസിക്കും വിഡിക്കുമായുള്ള പോരിനിടെ വിവാദങ്ങൾക്കില്ലാതെ മാറി നിൽക്കുകയാണ് രമേശ് ചെന്നിത്തല.


Previous Post Next Post