യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ എന്നതിലുള്ള നിലപാട് സംസ്ഥാന സർക്കാർ രേഖാമൂലം എഴുതി നൽകിയ വാദങ്ങളിൽ വ്യക്തമാക്കിയിട്ടില്ല. യുവതി പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രിയുടെ നിലപാട്. വിശ്വാസത്തെ, യുക്തി കൊണ്ട് പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടിരുന്നു.