
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് പുതുക്കിയപ്പോൾ എം.എൽ.എ. എന്ന വിശേഷണവും നിയമവിരുദ്ധമായി മോട്ടോർ വാഹനവകുപ്പ് കൂട്ടിച്ചേർത്തു. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളിലെ അപേക്ഷകന്റെ പേര് അതേപടി ലൈസൻസിൽ ഉൾക്കൊള്ളിക്കണമെന്നാണ് ചട്ടം.ഡോക്ടർമാർക്ക് മാത്രമാണ് ബിരുദം കൂട്ടിച്ചേർക്കാൻ അനുമതിയുള്ളത്. എം.എൽ.എ. സ്ഥാനം അഞ്ചുവർഷത്തേക്കുള്ളതാണ്
ഡ്രൈവിങ് ലൈസൻസ് തിരിച്ചറിയൽ രേഖയാണ്. നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ ഇത്തരം ഔദ്യോഗിക രേഖകളിൽ കൂട്ടിച്ചേർക്കാറില്ല. രേഖകൾ പ്രകാരം 1966 മേയ് 25-ന് ജനിച്ച അദ്ദേഹത്തിന് 18 തികയും മുൻപ് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി.ഓഫീസിൽ നിന്നും ബൈക്കിന്റെയും കാറിന്റെയും ലൈസൻസുകൾ ലഭിച്ചിരുന്നു. ഈസമയം അദ്ദേഹത്തിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നു.