ബിജെപി-കോൺഗ്രസ് ഡീൽ ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വോട്ടെണ്ണി കഴിയുമ്പോൾ ബിജെപി-കോൺഗ്രസ് ഡീൽ പുറത്തുവരുമെന്നും ബിജെപി വോട്ടുമറിച്ചുനൽകിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നായിരുന്നു. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അതേസമയം സംഘപരിവാർ സംസ്ഥാനത്തുടനീളം കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇപ്പോൾ ചില മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്ന യുഡിഎഫ് ഭരണം ഉണ്ടാകില്ലെന്നും അധികാരത്തിനായി അവർക്കിടയിൽ തുടരുന്ന തർക്കങ്ങൾ മെയ് നാല് വരെമാത്രമേ ഉണ്ടാകൂ എന്നും എം വി ഗോവിന്ദൻ കൂട്ടിചേർത്തു. വടകര ലോക്‌സഭാ മണ്ഡലത്തിൽ കോലീബി സഖ്യം ഉണ്ടായിരുന്നതായി അറിയുന്നതാണ്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് അന്ന് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത്. അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നത്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.