
കോഴിക്കോട് ഫറോക്കിൽ മയക്കുമരുന്ന് വിതരണക്കാരെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ മുഹമ്മദ് യൂനുസ് അൽത്താഫാണ് കോഴിക്കോട് സിറ്റി ഡാൻസാഫിൻറെയും ഫറോക്ക് പൊലീസിൻറെയും പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 149 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ച 40,000 രൂപയും കടത്താനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഫറോക്ക് കല്ലുവളപ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
വൻകിട സംഘങ്ങളിൽ നിന്ന് 150-200 ഗ്രാം വരെ എംഡിഎംഎ മൊത്തമായി വാങ്ങി, സ്വന്തം കാറിൽ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിൽ എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി. സ്കൂൾ അവധിക്കാലം പ്രമാണിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.