
മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ പഞ്ചിങ് മെഷീനിനുള്ളിൽ മലമ്പാമ്പിനെ കണ്ട് ഭയന്നു. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിലാണ് സംഭവം. പഞ്ച് ചെയ്യാനായി മെഷീനിനടുത്തെത്തിയപ്പോഴാണ് അതിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന മലമ്പാമ്പിൻ കുഞ്ഞിനെ ജീവനക്കാർ ശ്രദ്ധിച്ചത്. പാമ്പിനെ കണ്ടതോടെ ജീവനക്കാർ പഞ്ച് ചെയ്യാതെ മാറിനിന്നു. തലേദിവസം ഓഫീസ് അടയ്ക്കുന്നത് വരെ പാമ്പ് അവിടെ ഉണ്ടായിരുന്നില്ലെന്നും രാത്രിയിൽ മെഷീനിനുള്ളിലെ ചൂട് തേടി പാമ്പ് കയറിയതാകാമെന്നുമാണ് നിഗമനം. വിവരമറിഞ്ഞെത്തിയ ഷെയ്ഖ് മുഹ്യുദ്ദീന്റെ നേതൃത്വത്തിലുള്ള സർപ്പ വൊളന്റിയർമാർ പാമ്പിനെ സുരക്ഷിതമായി മെഷീനിൽ നിന്നും മാറ്റി. ഇതിന് ശേഷമാണ് ഷോറൂമിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായത്.
തൃശൂർ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ നിന്നാണ് അഞ്ചടിയോളം നീളമുള്ള പുല്ലാനി മൂർഖനെ പിടികൂടിയത്. കൂളിമുട്ടം സ്വദേശി സിദ്ധീഖിന്റെ വീടിനുള്ളിലാണ് ഇന്നലെ രാത്രി പാമ്പ് കയറിയത്. അടുക്കളയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടെത്തിയ വീട്ടമ്മയാണ് ചുമരിനോട് ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ആർ.ആർ.ടി (RRT) അംഗം അൻസാരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ വനംവകുപ്പിന് കൈമാറും.ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകൾക്കുള്ളിലേക്കും മെഷീനുകൾക്കുള്ളിലേക്കും കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു