വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത് എകെജി സെന്ററിലെ വാഹനമാണ്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന കാറിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. വി. ശിവൻകുട്ടി, വി. ജോയ്, എ.എ. റഹീം എന്നിവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ തുടരുന്ന മൗനം പിണറായി വിജയൻ വിമാനത്താവളത്തിലും തുടർന്നു. മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഒരു ‘ചിരി’ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരാജയത്തെ ക്കുറിച്ചോ ഭാവി നീക്കങ്ങളെക്കുറിച്ചോ അദ്ദേഹം ഒന്നും സംസാരിച്ചില്ല.
നാളെ തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയൻ പങ്കുചേരും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും. അതിന് ശേഷം അദ്ദേഹം തിരികെ കണ്ണൂരിലേക്ക് മടങ്ങും. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.