
സാധാരണ സ്കീമിൽ പുതിയ പാസ്‌പോർട്ടിനുള്ള ചെലവ് 2,500 രൂപയായും തത്കാൽ സ്കീമിൽ 5,000 രൂപയായും വർധിപ്പിച്ചു. ജൂലൈ 1 മുതൽ നിരക്ക് പ്രാബല്യത്തിൽ വരും. പാസ്‌പോർട്ട് (അമൻഡ്‌മെന്റ്) റൂൾസ് 2026 വഴി വിദേശകാര്യ മന്ത്രാലയം (MEA) വിജ്ഞാപനം ചെയ്ത പുതുക്കിയ നിരക്കുകൾ, 2012-ന് ശേഷം പാസ്‌പോർട്ട് നിരക്കുകളിൽ വരുത്തുന്ന പ്രധാന മാറ്റമാണ്. ഇതിനുമുമ്പ് 2012ലായിരുന്നു നിരക്കുകൾ വർധിപ്പിച്ചത്. അന്ന് സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും, തത്കാൽ നിരക്ക് 2,500 രൂപയിൽ നിന്ന് 3,500 രൂപയായും സർക്കാർ വർധിപ്പിച്ചിരുന്നു.പാസ്‌പോർട്ട് എന്നത് പ്രാഥമികമായി ഒരു യാത്രാ രേഖ മാത്രമാണെന്നും ഇന്ത്യൻ പൗരത്വത്തിന്റെ തെളിവല്ലെന്നും സർക്കാർ വ്യക്തമാക്കിയതിന് തൊട്ടടുത്ത ദിവസമാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്.