
വി ഡി സതീശൻറെ നേതൃത്വത്തിലുള്ള പുതിയ യു ഡി എഫ് സർക്കാർ നിയമനങ്ങളിലും ഭരണനടപടികളിലും ആർ എസ് എസ് ബന്ധം ആരോപിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളിൽ പൂക്കി ടൈപ്പ് വർത്തമാനങ്ങൾ മാത്രമാണുള്ളതെന്നും, നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന ‘എമ്പോക്കിത്തര’മാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് – യു ഡി എഫ് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതെന്ന് സനോജ് ആരോപിച്ചു. അദ്ദേഹത്തിന്റെ മുൻനിലപാടുകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം വ്യക്തമാകുമെന്നും, ജനങ്ങളോട് ഈ ഡീൽ എന്താണെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ എസ് എസ് മേധാവി മോഹൻ ഭഗവതിൻറെ പരിപാടിയിൽ കേരളത്തിലെ സർവകലാശാല വി സിമാർ പങ്കെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയത്തിൽനിന്ന് തലയൂരാൻ വി സി മാർക്ക് കഴിയില്ലെന്നും സനോജ് അഭിപ്രായപ്പെട്ടു. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഹാജരാകുന്ന അഭിഭാഷകർ, സർക്കാരിന്റെ അഭിഭാഷകരാകുന്ന സ്ഥിതിയാണിന്നുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫ് ആർ എസ് എസുമായി നടത്തുന്ന ഇത്തരം രഹസ്യധാരണകൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗനിയമനത്തിനെതിരെയും ഡി വൈ എഫ് ഐ രംഗത്തെത്തി. കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ നഹാസ് പത്തനംതിട്ടയുടെ നിയമനത്തെ വി കെ സനോജ് രൂക്ഷമായി വിമർശിച്ചു. ഈ കേസ് കൃത്യമായി അന്വേഷിച്ചാൽ നഹാസ് പ്രതിയാകാൻ സാധ്യതയുള്ള സാഹചര്യമാണ് ഉള്ളത്. എന്നാൽ മയക്കുമരുന്ന് വേട്ടയ്ക്കായുള്ള ‘ഓപ്പറേഷൻ തൂഫാന്’ നേതൃത്വം നൽകുന്ന ഓഫീസിൽത്തന്നെ ഇയാളെ നിയമിച്ചിരിക്കുന്നത് വിരോധാഭാസമാണ്. കേസ് അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിയമനത്തിൽ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം വ്യക്തമാക്കുന്നുവെന്നും സനോജ് പറഞ്ഞു. സൗജന്യ യാത്ര അനുവദിച്ചിരുന്ന ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി യാത്രക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.