മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച അസംതൃപ്തി, സര്‍ക്കാര്‍ പ്ലീഡര്‍ നിയമനങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ ശക്തമായത്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശകള്‍ അവഗണിച്ച് ചില വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കിയെന്നാണ് നേതാക്കളുടെ ആക്ഷേപം. പാര്‍ട്ടിയുമായി ദീര്‍ഘകാല ബന്ധമില്ലാത്ത വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മുസ്ലീം ലീഗിന് അനുവദിച്ച ഒമ്പത് സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളും പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് അഡ്വ. പി.എ. നിഷാദിനെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതിനെതിരെ ചില നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. പാര്‍ട്ടിക്കായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അഭിഭാഷകരെ അവഗണിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, മെറിറ്റും യോഗ്യതയും അടിസ്ഥാനമാക്കി നിയമനങ്ങള്‍ ഉറപ്പാക്കാനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. നിയമനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി റഷീദ് അലി തങ്ങള്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ എന്നിവിടങ്ങളിലേക്കുള്ള വരാനിരിക്കുന്ന നിയമനങ്ങളിലും സമാന വിവാദങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.