
തിരുവനന്തപുരം: നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം പിങ്ക് പൊലീസ് വാഹനത്തിന് മുകളിൽ കയറിയിരുന്ന് മദ്യലഹരിയിലായ യുവാവിന്റെ അഭ്യാസപ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇയാളെ തിരിച്ചറിഞ്ഞ് തുടർനടപടികൾ സ്വീകരിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി പിങ്ക് പൊലീസ് സംഘം ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി പുറത്തേക്ക് പോയ സമയത്താണ് മദ്യലഹരിയിലായിരുന്നയാൾ ആദ്യം വാഹനത്തിൽ ചാരിനിൽക്കുകയും പിന്നീട് മുകളിലേക്ക് കയറി ഇരിക്കുകയുമുണ്ടായത്. അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തതിനാൽ നാട്ടുകാർ ആരും ഇയാളെ സമീപിക്കാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ താഴെയിറക്കി പറഞ്ഞയയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മദ്യലഹരിയിലായിരുന്നയാളെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കാനുള്ള ശ്രമം നെയ്യാറ്റിൻകര പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്