ഞായറാഴ്ച രാത്രി 11.41ഓടെയാണ് യുവതിക്ക് ആക്രമണത്തിൽ പരിക്കേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരിക്കേറ്റ സജിയയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് സജിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഭർത്താവ് തന്നെ മർദിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
തുടർച്ചയായ വഴക്കിനെ തുടർന്ന് 15 ദിവസം മുമ്പ് സജിയ മൂന്ന് കുട്ടികളുമായി ലോണിയിലെ രാം പാർക്കിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ഭർത്താവ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ഇവർ വീണ്ടും ഭർത്താവിനൊപ്പം താമസിക്കാൻ മടങ്ങിയെത്തിയത്.
13ന് രാത്രി 11 മണിയോടെ ഇരുവരും വീണ്ടും വഴക്കിട്ടു. ഇതിനിടെ മജീദ് ഹുസൈൻ കൈവശമുണ്ടായിരുന്ന ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് സജിയയുടെ കഴുത്തിലും മുഖത്തും ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചതായി അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ബ്ലേഡ് ഉൾപ്പെടെയുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.