കോവിഡ് ബാധിച്ച്‌ മരിച്ച ഭര്‍ത്താവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയതു; മരിച്ച്‌ 19 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌ക്കരിച്ചിട്ടില്ലെന്ന വാര്‍ത്തയറിഞ്ഞ് ഞെട്ടി ഭാര്യ





പത്തനാപുരം: ഭര്‍ത്താവിന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത ഭാര്യ അറിഞ്ഞത് ഭര്‍ത്താവിന്റെ മൃതദേഹം ഇനിയും സംസ്‌ക്കരിച്ചിട്ടില്ലെന്ന വിവരം. കോവിഡ് ബാധിച്ച്‌ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഇനിയും സംസ്‌ക്കരിച്ചിട്ടില്ലെന്ന ഞഞെട്ടിക്കുന്ന വിവരം ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പുഷ്പ അറിയുന്നത്. മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസുകാര്‍ പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പയി.
മരണവിവരം അറിഞ്ഞ് 19 ദിവസങ്ങള്‍ക്കു ശേഷവും മൃതദേഹം സൂക്ഷിച്ചു വച്ചിരിക്കുകയാണെന്ന് ഇന്നലെ മാത്രമാണ് അവര്‍ അറിഞ്ഞത്.


കോവിഡ് ബാധിച്ചാണ് മഞ്ചള്ളൂര്‍ മനോജ് ഭവനില്‍ ദേവരാജന്‍ (63) ഈ മാസം രണ്ടിനു മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സെപ്റ്റംബര്‍ 18ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ദേവരാജന്‍ കോവിഡ് പോസിറ്റീവ് ആയതോടെ പുഷ്പ വീട്ടിലേക്കു മടങ്ങി. പിന്നീട് പുഷ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.


ഒക്ടോബര്‍ രണ്ടിനു ദേവരാജന്‍ മരിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ പുഷ്പയെ അറിയിക്കുകയായിരുന്നു. വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ കൊല്ലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നും അറിയിച്ചു. കൂടുതലൊന്നും പറയാതെ ഉദ്യോഗസ്ഥന്‍ അന്നു ഫോണ്‍ വച്ചതായി പുഷ്പ പറയുന്നു. പിന്നീട് ഒരു വിവരവും ഇക്കാര്യത്തില്‍ ഉണ്ടായില്ല. കോവിഡ് നെഗറ്റീവ് ആയി പുറത്തിറങ്ങിയ പുഷ്പ, ദേവരാജന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ഇന്നലെ മറ്റൊരാവശ്യവുമായി ബന്ധപ്പെട്ട് പുഷ്പ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണു ദേവരാജന്റെ മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. ഭാര്യയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം ലഭിക്കാത്തതാണു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മൃതദേഹം സംസ്‌കരിക്കുന്നതിന് ഇന്നലെ സമ്മതപത്രം നല്‍കിയതായി പുഷ്പ പറഞ്ഞു.
Previous Post Next Post