ന്യൂഡൽഹി:കോവിഡിനെ നേരിടുന്നതിൽ കേരളം ഡൽഹിയെ കണ്ടു പഠിക്കണമെന്നു കവി കെ. സച്ചിദാനന്ദൻ. കോവിഡിന്റെ പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. കേരളത്തിൽ കണ്ടതിൽനിന്നും വ്യത്യസ്തമായി ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള തോന്നലും സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ഡൽഹിയിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മഹാമാരിയെ നേരിടുന്നതിൽ കേരളത്തിലെയും ഡൽഹിയിലെയും സമീപനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതു സർക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നെനിക്കറിയില്ല. ഡൽഹിയിൽ കൂടുതൽ ശാന്തത തോന്നുന്നു. എനിക്കു മാത്രമല്ല, ഇവിടെയുള്ള എല്ലാവർക്കും. ഇവിടെ രോഗമുണ്ടെങ്കിലും കേരളത്തിലേതു പോലെ ഭയപ്പാടില്ല. ഇവിടെയുള്ളവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യുന്നു. ആവശ്യത്തിനു പുറത്തുപോവുന്നു. മുൻകരുതലുണ്ടെങ്കിലും ആർക്കും ഭയമോ ഭീതിയോ ഇല്ല' -സച്ചിദാനന്ദൻ കുറിച്ചു.