തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഇനി സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്ത സാഹചര്യത്തിലാണ് വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നേരത്തെ പിടിച്ച ശമ്പളം ഏപ്രിൽ മുതൽ പിഎഫിൽ ലയിപ്പിക്കും. കൊവിഡ് കാലപ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. പ്രളയകാലത്ത് സാലറി ചാലഞ്ച് വഴി, നിർബന്ധിതമല്ലാത്ത ശമ്പളം പിടിക്കലായിരുന്നെങ്കിൽ, കൊവിഡ് കാലത്ത് നിർബന്ധിത സാലറി കട്ടാണ് ഏർപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതി വരുത്താനും മന്ത്രിസഭാ തീരുമാനിച്ചു. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമേ ചുമത്താനാകൂ. ഈ സാഹചര്യത്തിലാണ് ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന വിധമുള്ള ഭേദഗതി കൊണ്ടുവരുന്നത്.