.
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് വിമര്‍ശനവുമായി ഹൈക്കോടതി. സാധാരണക്കാരനെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നു. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനെ ഭയക്കുന്നുവെന്നും കോടതി. കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടക്കുന്നു. ശമ്പള പരിഷ്‌കരണത്തില്‍ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഏഴും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളപരിഷ്‌കരണം നടത്തുന്നത്. ഈ രീതിയില്‍ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശമ്പളപരിഷ്‌ക്കരണത്തില്‍ ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു പരാമര്‍ശം. നേരത്തെയുളള നിയമം അനുസരിച്ച് നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതിന് ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതിന് സമീപപ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂമി വിലയുടെ 20 ശതമാനം നല്‍കണം. ഈ ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെയുമാണ്. ഇത്തരം ഉത്തരവുകള്‍ സാധാരണക്കാരെ പിഴിയുന്നതിനാണെന്നും സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌ക്കരണം നടത്തുകയാണെന്നും കോടതി. മോട്ടോര്‍ വാഹന പിഴ വര്‍ദ്ധിപ്പിക്കുന്നത് അടക്കം പല നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയാണ് ജനങ്ങളെ പിഴിയുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വൺ ഇന്ത്യ വൺ പെൻഷൻ പോലുള്ള മൂവ്മെൻറുകൾ സമൂഹത്തിൽ ശക്തമായ സാന്നിദ്ധ്യമാകുന്ന സമയത്തെ കോടതി നിരീക്ഷണം ശ്രദ്ധേയമാണ്.