ബെംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്നു കേസിന്റെ വിചാരണ നടക്കുന്ന കോടതിയിൽ സ്ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്സൽ ലഭിച്ചു. കൊറിയർ വഴിയാണ് പാഴ്സൽ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്ട്രേറ്റിനെതിരെയുള്ള ഭീഷണിയാണ് കത്തിലുള്ളത്.
മയക്കുമരുന്നുകേസിൽ കസ്റ്റഡിയിലുള്ള രാഗിണി ത്രിവേദി, സഞ്ജന ഗൽറാണി എന്നീ നടിമാരേയും ബെംഗളൂരു കലാപക്കേസിൽ അറസ്റ്റ് ചെയ്ത നിരപരാധികളേയും വിട്ടയയ്ക്കണമെന്നും മറിച്ചാണെങ്കിൽ കോടതി തകർക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം. ബെംഗളൂരു പോലീസ് മേധാവിയ്ക്കും കത്തിന്റെ കോപ്പി ലഭിച്ചു.
പകൽ സമയത്ത് ലഭിച്ച പാഴ്സൽ കോടതിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് കോടതിയിലെ ഒരു ജീവനക്കാരൻ പൊതി തുറന്നപ്പോഴാണ് സ്ഫോടകവസ്തുവും കത്തും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിർവീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മയക്കുമരുന്നു കേസിന്റെ വിപുലമായ അന്വേഷണത്തിനിടെയാണ് സെപ്റ്റംബറിൽ സഞ്ജന ഗൽറാണി അറസ്റ്റിലായത്. സഞ്ജനയുടെ സുഹൃത്ത് രാഹുലിന്റെ അറസ്റ്റിനെ തുടർന്ന് സഞ്ജന ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. സെപ്റ്റംബർ 5-നാണ് രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തത്. സിനിമാതാരങ്ങൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന മൂന്ന് പേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.