മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്നും, വിശദവിവരങ്ങൾ

തിരുവനന്തപുരം ജില്ലയില്‍ ആരാധനാലയങ്ങളില്‍ വിപുലമായ ബ്രേക് ദി ചെയിന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് എല്ലാ വിഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണുണ്ടായിട്ടുള്ളത്. ഇതിന് മത  സാമുദായിക സംഘടനകള്‍ക്കും അതിന്‍റെ നേതൃത്വത്തിലുള്ളവര്‍ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

ചില സ്ഥലങ്ങളില്‍, ക്വാറന്‍റൈനില്‍ കഴിയുന്നവരുള്ള വീടുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ഇവരോട് അസഹിഷ്ണുത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് ക്വാറന്‍റൈനില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.

അയല്‍ക്കൂട്ട യോഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകളുടെ യോഗങ്ങള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍  പങ്കെടുക്കാന്‍ പാടില്ല. യോഗങ്ങളില്‍ ബ്രേക് ദി ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഈ കൂട്ടായ്മകളില്‍ പ്രായമുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഓര്‍മിപ്പിക്കുന്നു.

കൊല്ലത്ത് കോവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്. ലാബില്‍ ആന്‍റിജന്‍ പരിശോധന നടത്താം. ആര്‍ ടി പി സി ആര്‍  ടെസ്റ്റു നടത്താന്‍ സ്രവം ശേഖരിക്കാനും കഴിയും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭം ശക്തി പകരും.

പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവനത്തില്‍ 177 പേര്‍ക്ക് ഞായറാഴ്ച (ഒക്ടോബര്‍ 25) വരെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്സ്ഥാപനത്തില്‍ തന്നെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജീകരിക്കുകയും ഡോക്ടറുടെയും സ്റ്റാഫ് നേഴ്സിന്‍റെയും സേവനം ലഭ്യമാക്കുകയും ചെയ്തു.  പ്രധാന ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സ്റ്റെപ്പ് കിയോസ്ക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 40 കിടക്കകളുള്ള കോവിഡ് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്  ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യും. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറിയിലുള്ള രോഗികളുടെ നില  ഗുരുതരമായാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം. ഇതേ രീതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലും 140 പുതിയ കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്.

ഇടുക്കി ജല്ലയില്‍ ഇന്നലെ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  ഉടുമ്പന്‍ചോല, വെള്ളിയാമറ്റം പഞ്ചായത്തുകളിലാണ്. ഏലതോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് തടയുവാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് പ്ളാസ്മ ചികിത്സക്കായി 184 പേരില്‍ നിന്ന് സിസിപി ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 168 ഉപയോഗപ്പെടുത്തി. 16 എണ്ണം ശേഖരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. പ്ളാസ്മ ദാനത്തിന് സന്നദ്ധതയറിയിച്ച് 25 പേര്‍ കാത്തു നില്‍ക്കുന്നുമുണ്ട്.  

തൃശൂര്‍ ജില്ലയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 5000 കോവിഡ് രോഗികളാണ് ഉണ്ടായത്.  തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ജില്ലയിലെ 31 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അതിനിയന്ത്രിതമേഖലയാക്കിയിട്ടുണ്ട്.  
മരണനിരക്ക് കൂടാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ പൂര്‍ണ്ണ സജ്ജമാക്കാന്‍ ആരോഗ്യ വിദഗ്ദ്ധരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരാണ് കോവിഡ് മരണങ്ങളില്‍ കൂടുതലും. കോഴിക്കോട് ജില്ലയിലേതിന് പുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളും ചികിത്സക്കായി എത്തുന്നുണ്ട്. ഇതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിയുണ്ടാവും.
*കാസർഗോഡ് ടാറ്റ ആശുപത്രി* 
കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. നിയമനം നടന്ന് വരികയാണ്. ഇപ്പോള്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും.  
വടക്കെ മലബാറില്‍ കാവുകളിലും തറവാട്ടുമുറ്റങ്ങളിലും ഇന്ന് മുതല്‍ തെയ്യം അനുഷ്ഠാന ചടങ്ങുകള്‍ ആരംഭിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കുന്നതിനാണ് അനുമതി. കോലധാരികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി നടത്തിപ്പിന് തേടണമെന്നും ഒരു ദിവസം  മാത്രം  ഒരു സ്ഥലത്ത് കളിയാട്ടം നടത്തണമെന്നും നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗ  വ്യാപനം രൂക്ഷമാകാതിരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാരും, പോലീസും കണ്ടെത്തിയ  പ്രധാന പ്രശ്നം മാസ്ക് ധരിക്കുന്നതിലെ  വൈമുഖ്യമാണ്. നല്ലൊരു പങ്കും ശരിയായ വിധത്തിലല്ല മാസ്ക്ക്  ധരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചുവരുകയാണ്. കോവിഡ് 19ന് എതിരെയുളള പോരാട്ടത്തില്‍ മാസ്ക് ധരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ധരിക്കുന്നയാളുടെ സുരക്ഷയ്ക്ക് മാത്രമല്ല കുടുംബാംഗങ്ങളുടെയും ആ വ്യക്തിയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. ഈ ആശയം നമ്മുടെ സമൂഹത്തില്‍ പരമാവധി പ്രചരിപ്പിക്കേണ്ടതാണ്.
പോലീസിലെ ഏറ്റവും താഴ്ന്ന തട്ട് മുതല്‍ മുകളിലേയ്ക്കുളള എല്ലാപേരും മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കേണ്ടതും അതിനുവേണ്ടി മറ്റുളളവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

*കെഎസ്ആര്‍ടിസി പുനരുദ്ധാരണം*

കോവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ കാലത്തു പൊതു ഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും  സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില  വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്തു കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സര്‍ക്കാര്‍ പുതിയ പാക്കേജ് തയ്യാറാക്കുകയാണ്. കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000  കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്‍കുകയുണ്ടായി. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്‍റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടി രൂപ മാത്രമാണ്.
എന്നിട്ടും സര്‍ക്കാരിന്‍റെ അവഗണനയെക്കുറിച്ച് പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ റെയില്‍വെപോലും വിറ്റു കാശാക്കുന്നതിന് തീരുമാനമെടുത്തിട്ടുള്ള കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ ട്രേഡ് യൂണിയനാണ് എന്നതൊരു വിരോധാഭാസമാണ്.
കേരള സര്‍ക്കാരിന്‍റെ നിലപാട് വളരെ വ്യക്തമാണ്. പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കുക തന്നെചെയ്യും.
പുതിയ പാക്കേജിന്‍റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ്.

1. ബാങ്കുകള്‍, എല്‍ഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികള്‍ കുടിശികയിലാണ്. അതുപോലെ തന്നെയാണ് മെഡിക്കല്‍റീ ഇംബേഴ്സ്മെന്‍റും. ജൂണ്‍ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255  കോടി രൂപ ഈ വകകളില്‍ 2016 മുതല്‍ നല്‍കുവാനുണ്ട്. ഈ തുക സര്‍ക്കാര്‍ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കും.

2. 2012നുശേഷം ശമ്പളപരിഷ്കരണം നടപ്പായിട്ടില്ല. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കുന്നു. ഇതിനുള്ള അധിക തുക സക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. പാക്കേജിന്‍റെ ഭാഗമായി ശമ്പളപരിഷ്കരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

3. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കിൽ എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിയുശട സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തില്‍ തുടര്‍ന്നും തൊഴില്‍ നല്‍കും.
സ്കാനിയ, വോള്‍വോ ബസുകള്‍, ദീര്‍ഘദൂര ബസുകള്‍, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ്  ചെയ്യുക.

4. കേരള സര്‍ക്കാരിന് കെഎസ്ആര്‍ടിസി നല്‍കാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്‍പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും.

5. കണ്‍സോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാന്‍ അവകാശമില്ല. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.

6. ഇതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇതിന്‍റെ ഫലമായി അടുത്ത മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആര്‍ടിസി നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്‍റായി കോര്‍പ്പറേഷന് സര്‍ക്കാര്‍  തുടര്‍ന്നു നല്‍കുന്നതാണ്.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചര്‍ച്ച ചെയ്യും. കേരളത്തിന്‍റെ ഗതാഗത സേവനങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് എടുക്കാവുന്ന പരമാവധി സഹായം സര്‍ക്കാര്‍  ലഭ്യമാക്കും. ഇതിൽ ആർക്കും  അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മാനേജ്മെന്‍റുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് പുതിയ പാക്കേജിന് അന്തിമ രൂപം നല്‍കും.  കെ എസ് ആർ ടി സി യെ സംരക്ഷിക്കുവാനുള്ള ഈ നടപടികൾക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
https://chat.whatsapp.com/IT19NXin2TDIWIF5djrXRd

*45 രുപ നിരക്കില്‍ സവാള* *(വലിയ ഉള്ളി)*

സംസ്ഥാനത്തെ സവാള വില വര്‍ദ്ധന  നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ ആ യോഗം തീരുമാനിച്ചു.
സപ്ലൈകോ 1000 ടണ്‍, കണ്‍സ്യൂമര്‍ ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍, എന്ന പ്രകാരമാണ് നാഫെഡില്‍ നിന്നും സവാള വാങ്ങുക. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ ഇത് വിതരണം തുടങ്ങും.നവംബർ 3 തിയ്യതിയോടെ ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.  തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഏജന്‍സികള്‍ക്ക് കൂടി അനുമതി നല്‍കാന്‍ അഭ്യര്‍ത്തിച്ച് തമിഴ്നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

*പോലീസിനായി നിര്‍മ്മിച്ച*
*വിവിധ കെട്ടിടങ്ങള്‍* *ഉദ്ഘാടനം*

സംസ്ഥാനത്ത് പോലീസിനായി നിര്‍മ്മിച്ച
വിവിധ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പോലീസ് ആസ്ഥാനത്തെ ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍, തൃശ്ശൂര്‍ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവ ഇന്ന്  ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്സിന്‍റെ തറക്കല്ലിടലും ഇന്ന് നടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഒരുക്കിയ സി.സി.ടി.എന്‍.എസ് കേന്ദ്രത്തില്‍ ഒരേസമയം 56 പേര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന ഇന്‍ററാക്ടീവ് പാനല്‍ ഉള്‍പ്പെടെയുളള നൂതന സംവിധാനങ്ങളുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ തിരുവനന്തപുരത്ത് ആരംഭിച്ച റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം സഹായകമാകും.
തൃശ്ശൂരില്‍ നിലവില്‍ വന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തില്‍ പാര്‍പ്പിക്കുന്ന പ്രതികളുടെ നീക്കങ്ങള്‍ സി.സി.ടി.വി മുഖേന 24 മണിക്കൂറും നിരീക്ഷിക്കാന്‍ കഴിയും.

*കെട്ടിടോദ്ഘാടനം* 

കൊല്ലം ജില്ലാ ആസൂത്രണ സമിതിക്കായി നിര്‍മിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനവും വടക്കാഞ്ചേരി നഗരസഭാ മന്ദിരത്തിന്‍റെ ഉദ്ഘാടനവും  നിര്‍വഹിച്ചു.  
മൂന്നുകോടി രൂപ ചെലവിട്ട് ആധുനിക സാങ്കേതികവിദ്യയായ ഗ്ളാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ജിപ്സം ടെക്നോളജിയാണ് വടക്കാഞ്ചേരിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ നഗരസഭാ മന്ദിരമാണിത്. 
https://chat.whatsapp.com/IT19NXin2TDIWIF5djrXRd

*അയ്മനത്ത് 18 വീടുകളുടെ താക്കോൽദാനം*

അയ്മനത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നല്‍കിയ ഭൂമിയില്‍ 18 കുടുംബങ്ങള്‍ക്ക് റോട്ടറി ഡിസ്ട്രിക്ട് നിര്‍മിച്ചുനല്‍കിയ ഒമ്പത് ഇരട്ടവീടുകളുടെ താക്കോല്‍ദാനം ഇന്ന്  നിര്‍വഹിച്ചു. അയ്മനം പിച്ചക്കാട് എന്ന പ്രദേശത്ത് 1.22 കോടി ചെലവിട്ടാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് വാങ്ങി നല്‍കിയ 32 സെന്‍റ് സ്ഥലത്താണ് റോട്ടറി ഡിസ്ട്രിക്റ്റ് 'സനേഹവീട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചത്. ഓരോ കുടുംബത്തിനും രണ്ടുമുറികളും ഹാളും അടുക്കളയുമടങ്ങുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  ചുരുങ്ങിയ കാലയളവില്‍ ഈ വീടുകള്‍ പൂര്‍ത്തിയാക്കാനായതും സന്തോഷകരമാണ്. ഇതിനുള്ള റോട്ടറി ക്ലബിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഭവനരഹിതരായ 205 കുടുംബങ്ങള്‍ക്കാണ് അയ്മനം പഞ്ചായത്ത് ഇതിനകം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. അതിനുപുറമേയാണ് 18 കുടുംബങ്ങള്‍ക്ക് കൂടി വീടാകുന്നത്. ഭൂരഹിതരായ 24 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം പുരോഗമിക്കുകയുമാണ്. പഞ്ചായത്തിലെ ബാക്കി ഭവനരഹിതര്‍ക്കും മുന്‍ഗണനയനുസരിച്ച് ലൈഫ് മിഷനിലൂടെ വീടുകള്‍ നിര്‍മിച്ചുനല്‍കാനാകും.

*പ്രേംനസീര്‍ സ്മാരകം*:

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരന്മാരില്‍ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുകയാണ്. 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മിനി തിയേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിര്‍മ്മിക്കുന്നത്.
അതുല്യ കലാകാരന്‍റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മ്യൂസിയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോര്‍ഡ് റൂമുകള്‍ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിര്‍മ്മിക്കുന്നത്. കുറച്ചു വൈകി പോയെങ്കിലും പ്രേം നസീർ എന്ന നടന് വേണ്ടി ഇങ്ങനെ ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനമെടുത്തത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്.
Previous Post Next Post