വൈക്കത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു 2000 ത്തിൽപ്പരം താറാവുകളെ കൊന്നൊടുക്കി


വൈക്കം: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂര്‍ നാലാം വാര്‍ഡിലുള്ള തോട്ടുവേലിക്കര ഹംസയുടെ താറാവുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 16നാണ് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ചത്. ഇന്നലെയാണ് ഇതിന്റെ പരിശോധനാഫലം വന്നത്. നാല് തവണ പരിശോധിച്ച ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിക്കാനായത്.

എന്നാല്‍ പരിശോധനയ്ക്കയച്ച മറ്റ് കര്‍ഷകരുടെ താറാവുകളുടെ സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കാനായിട്ടില്ല. ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണം.

ഹംസയുടെ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 10 മണിയോടെ സ്ഥലത്തെത്തി ഇദ്ദേഹത്തിന്റെ 2000ത്തോളം താറാവുകളെ കൊന്നൊടുക്കി.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ക്ലോറിനേഷനും നടത്തി.
Previous Post Next Post