കോട്ടയത്ത് 18 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഏഴുമണിക്ക് ശേഷം യാത്രാനിയന്ത്രണം




കോട്ടയം: കൊവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പതിനെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മൂന്നു തദ്ദേശ സ്ഥപനങ്ങളില്‍ പൂര്‍ണമായും പതിനഞ്ചിടത്ത് ഭാഗികമായുമായുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂര്‍ണ്ണമായ അടച്ചിടലുണ്ടാവുക. ഇവിടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനത്തിന് അനുമതി. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് പ്രവര്‍ത്തനസമയം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ ഈ പഞ്ചായത്തുകളില്‍ യാത്രകള്‍ അനുവദിക്കില്ല.

പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ രോഗവ്യാപനം ഉയര്‍ന്ന തോതിലുള്ള വാര്‍ഡുകളിലായിരിക്കും നിയന്ത്രങ്ങള്‍ ശക്തമാക്കുക

അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ(പേര് വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍: ഈരാറ്റുപേട്ട17, ഏറ്റുമാനൂര്‍4, 23, കോട്ടയം 1, 5, 6, 10, 13, 15, 16, 17, 31, 33

ഗ്രാമപഞ്ചായത്തുകള്‍: ചെമ്പ് 11, 14, കൂരോപ്പട15, 16, നീണ്ടൂര്‍ 5, പായിപ്പാട് 12, പൂഞ്ഞാര്‍ തെക്കേക്കര 9, 11, കല്ലറ 6, പനച്ചിക്കാട് 3, തലയാഴം 9, മാടപ്പള്ളി 1, 12, 19, ഞീഴൂര്‍ 9, പുതുപ്പള്ളി 4, 7, 17, വെച്ചൂര്‍ 3

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

അവശ്യ വസ്തുക്കള്‍ വിതരണം നടത്തുന്ന കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം.

അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ വാട്‌സ്പ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കാം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ ഉടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കാവുന്നതാണ്. പണം ഓണ്‍ലൈനായോ നേരിട്ടോ നല്‍കാം. ഈ സംവിധാനം നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.

ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് നടത്താം.ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല.

രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രകള്‍ അനുവദിക്കില്ല. അടിയന്തിര വൈദ്യ സഹായത്തിനായുള്ള യാത്രകള്‍ക്ക് ഇളവുണ്ട്.

20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും അനുമതി നല്‍കും. ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.

ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിയന്ത്രണം ബാധകമല്ല.

ഈ മേഖലകളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
Previous Post Next Post