കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറത്തെത്തിച്ച സ്വർണവുമായി പോകുമ്പോൾ ടോൾ ബൂത്തിനു സമീപം വാഹനം തടഞ്ഞുനിർത്തി പ്രിവന്റീവ് കസ്റ്റംസ് സ്വർണം പിടികൂടി. പുലർച്ചെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി ഉസൈദിൽനിന്നാണു സ്വർണം പിടികൂടിയത്.
ശരീരത്തിൽ ഒളിപ്പിച്ച 22 ലക്ഷം രൂപയുടെ 480.79 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. വിമാനത്താവളത്തിൽനിന്നു പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ ഉസൈദിനെയും കൊണ്ട് മറ്റു രണ്ടു പേർ കാറിൽ പുറത്തേക്കു പോകുമ്പോൾ ടോൾബൂത്തിനു സമീപം വാഹനം തടയുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്നാണു പ്രിവന്റീവ് സംഘം പരിശോധനയ്ക്കെത്തിയത്. 3 പേരെയും കസ്റ്റഡിയിലെടുത്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കെ.വി.രാജന്റെ നിർദേശ പ്രകാരം സൂപ്രണ്ടുമാരായ സി.സുരേഷ് ബാബു, കെ.കെ.പ്രവീൺകുമാർ, കെ.പ്രേംജിത്, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, സി.ജയദീപ്, ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ എം.സന്തോഷ് കുമാർ, ഇ.വി.മോഹനൻ എന്നിവരടങ്ങുന്ന സംഘമാണു സ്വർണം പിടികൂടിയത്.