സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനം




തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനം. ജില്ല ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 65 ശതമാനമാണ്.

കൂടാതെ തൃശൂരില്‍ വെങ്കിടങ്ങ് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 79 .41ശതമാനവും ഒരുമനയൂരില്‍ 63 .64 ശതമാനവും കടപ്പുറം പഞ്ചായത്തില്‍ 52 ശതമാനവും, കഴൂരില്‍ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരം പഞ്ചായത്തുകളിലാണ് എല്ലാ വീടുകളിലും പരിശോധന നടത്തുക. പരിശോധന വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം കോവിഡ് ഭേദമാകുന്നവരുടെ എണ്ണം പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ എത്തിക്കണം. ഈ നിലയില്‍ എത്തിയാല്‍ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍.

കോവിഡ് വൈറസിന്റെ ജനതികമാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാല്‍, വാക്‌സിന്‍ ഫലപ്രദമാകാത്ത രീതിയില്‍ ജനിതകമാറ്റം സംഭവിച്ചോ എന്നതാണ് സംശയം. രണ്ട് ഡോഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനിതകമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താന്‍ തീരുമാനിച്ചത്.

നാല് ജില്ലകളില്‍ ഒഴികെ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ള 2,665 ഐ സി യു കിടക്കളില്‍ പകുതിയോളം രോഗികളുണ്ട്. 2,225 വെന്റിലേറ്ററുകളില്‍ നാനൂറോളം രോഗികളും കഴിയുന്നു. രോഗവ്യാപനം അതിരൂക്ഷമായ എറണാകുളത്ത് എഴുപത് ശതമാനത്തോളവും കോഴിക്കോട് 65 ശതമാനത്തോളവും ഐ സി യു കിടക്കകള്‍ നിറഞ്ഞു.

തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 40 ശതമാനത്തില്‍ താഴെ ഐ സി യു കിടക്കകളാണ് ബാക്കിയുള്ളത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലായി 7,085 ഐ സി യു കിടക്കകളും 1,523 വെന്റിലേറ്ററുകളുമുണ്ട്.
Previous Post Next Post