അഫ്ഗാനിസ്ഥാനില്‍ ഇന്ത്യൻ സഹായത്തോടെ നിര്‍മ്മിച്ച പദ്ധതികൾ തകർക്കാൻ പാക്-താലിബാന്‍ സഖ്യത്തിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ട്.








ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച പദ്ധതികള്‍ക്കുനേരെ ആക്രമണം നടത്താന്‍ പാക്-താലിബാന്‍ സഖ്യത്തിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ട്.

 താലിബാനില്‍ ചേര്‍ന്ന പാകിസ്ഥാനികളോടാണ് പാക് ചാരസംഘടന നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് താലിബാനും പാകിസ്ഥാനും സൗഹൃദത്തിന്റെ ഭാഗമായി ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ കെട്ടിടങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളെയും ലക്ഷ്യമിടുന്നതെന്നും പറയുന്നു.

യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് 300 കോടി ഡോളറിലേറെയാണ് ഇന്ത്യ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിച്ചത്. അഫ്ഗാന്‍ പാര്‍ലമെന്റ് കെട്ടിടം, ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡ് എന്നിവ അഫ്ഗാന്‍ ജനതക്കുള്ള ഇന്ത്യയുടെ വിലപ്പെട്ട സംഭാവനയായിരുന്നു. അഫ്ഗാനിലെ വിദ്യാഭ്യാസ മേഖലയിലും ഇന്ത്യ നിര്‍ണായക സംഭാവന നല്‍കി. ജീവനക്കാരെയും അധ്യാപകരെയും പരിശീലിപ്പിക്കുന്നതിനായി ഇന്ത്യ വലിയ തുകയാണ് ചെലവഴിച്ചത്. അഫ്ഗാനിസ്ഥാനിലെ സര്‍ക്കാറിനെതിരായ താലിബാന്‍ ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരക്കണക്കിന് പാക് പൗരന്മാരാണ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Previous Post Next Post