താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂര് ഇരിങ്ങാവൂര് സ്വദേശികളായ ആദിത്യൻ ബിജു (19), ജോയൽ ജോര്ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരിൽ നിന്നാണ് ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടര് എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജു, ജോയൽ ജോര്ജ് എന്നിവർ നേരത്തേ പിടിയിലായിരുന്നു.
താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യന് ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ്. മർദ്ദനത്തെ തുടർന്നുള്ള ആന്തരികരക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്.
കടുത്ത സംശയരോഗിയായ താജുദ്ദീന് ഉമ്മുകുല്‌സുവിനെ അതിക്രൂരമായ ശാരീരിക മർദ്ദനത്തിനിരയാക്കുമ്പോൾ രണ്ട്, മൂന്ന് പ്രതികൾ കൂടെയുണ്ടായിരുന്നു.
ഒരാഴ്ചയോളം സുഹൃത്ത് സിറാജുദ്ദീന്റെ വീര്യമ്പ്രത്തെ വാടകവീട്ടിലായിരുന്നു താജുദ്ദീനും കുടുംബവും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുല്‌സുവിനെയും മക്കളെയും കാറിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്.
ഉമ്മുകുല്‌സുവിന് രഹസ്യമായി മൊബൈൽ ഫോൺ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീന് മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഫോൺ കണ്ടെടുക്കാനെന്നുപറഞ്ഞ് ഇയാൾ യുവതിയെയുംകൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോൾ കാറോടിച്ചത് രണ്ടാം പ്രതിയാണ്.
ഈ സമയത്തൊക്കെയും കാറിൽ വെച്ച് താജുദ്ദീൻ യുവതിയെ മര്ദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികൾ ഇതിന് സഹായം ചെയ്തതായും പോലീസ് പറഞ്ഞു. വൈകീട്ടോടെ അവശനിലയിൽ യുവതിയെ സിറാജുദ്ദീന്റെ വീട്ടിലെത്തിച്ച് താജുദ്ദീൻ കടന്നുകളഞ്ഞു.
കൂടെയുണ്ടായിരുന്ന രണ്ടു മക്കളെയും വഴിയിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. സിറാജുദ്ദീന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽ വെച്ച് മരിച്ചിരുന്നു.
താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുകുല്‌സു സ്വന്തം വീട്ടിലായിരുന്നു. സംശയത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഒരുമാസം മുമ്പാണ് ഇയാൾ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്.