പ്രാര്‍ഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞ് പ്രായമായ സ്ത്രീക്ക് മർദ്ദനം, അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്





കൊല്ലം: കൊല്ലം അഞ്ചലില്‍ അനാഥാലയത്തിലെ അന്തേവാസിയായ വയോധികയെ ചൂരല്‍ വടികൊണ്ട് അടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് കേസ്. 

അഞ്ചലിലെ സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി സജീവന്‍റെ ക്രൂരമായ പെരുമാറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രാര്‍ഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞാണ് സ്വന്തം അമ്മയെക്കാള്‍ മുതിര്‍ന്ന ഒരു സ്ത്രീയെ സജീവന്‍ ചൂരലുകൊണ്ട് അടിച്ചത്.

ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകള്‍ ഉപയോഗിച്ചുള്ള ശകാരവും ഭീഷണിയുമുണ്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍. 20 ലേറെ അന്തേവാസികള്‍ സ്നേഹാലയത്തിലുണ്ട്. 

സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പുറത്തു വിട്ടത്. താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മുന്‍ജീവനക്കാരന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം. ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്. സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി.

أحدث أقدم