ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞിനെ കാണാന്‍ അനുപമ ശിശു ഭവനിലെത്തി

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ അമ്മ അനുപമയ്ക്ക് കുട്ടിയെ കാണാന്‍ അനുമതി. ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിലാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാനായി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സമര പന്തലില്‍ നിന്നും പുറപ്പെട്ട അനുപമ നിർമ്മല ശിശു ഭവനിലെത്തി.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് വ്യക്ത്യക്തമായത്. ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയ ഫലം സി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിക്കും.
ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം തുടരുന്ന അനുപയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിയായ സന്തോഷമുണ്ട്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനാണ് ആശ്വാസമാകുന്നത്. ഇനി എന്റെ കുഞ്ഞിനെ തിരികെ കിട്ടുന്ന നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നടക്കമുള്ള കാര്യങ്ങളില്‍ കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു. ഇവിടെ വരെയുണ്ടായ നടപടികളിലെ കാലതാമസം ഇനിയുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അനുപമ പ്രതികരിച്ചിരുന്നു.
Previous Post Next Post