കര്‍ഷക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം, സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; ലോക്‌സഭ നിര്‍ത്തിവച്ചു



 



ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കര്‍ഷക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് ലോക്‌സഭ പന്ത്രണ്ടു മണി വരെ നിര്‍ത്തിവച്ചു. സഭാ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ അംഗങ്ങളെ താക്കീതു ചെയ്തു.

സഭ ചേര്‍ന്നയുടന്‍ കര്‍ഷക പ്രശ്‌നം ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആവര്‍ത്തിച്ച് പറഞ്ഞിട്ടും മുദ്രാവാക്യം വിളി നിര്‍ത്താതായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സഭ ചേരുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ ലേഖകരോടു പറഞ്ഞു. ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ സഭയുടെയും ചെയറിന്റെയും അന്തസ് പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് അനുസരിച്ച് ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മോദി പറഞ്ഞു.


أحدث أقدم