ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ ഇടുക്കിയിലെ അണക്കെട്ടുകൾ പരിശോധിക്കും








ഇടുക്കി: ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ റിട്ടയേർഡ് ജസ്റ്റീസ് സി എൻ രാമചന്ദ്രൻ്റെ  നേതൃത്വത്തിലുള്ള സംഘം ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ പരിശോധിക്കും. 
 ഡാം സേഫ്റ്റിയിലെയും കെഎസ്ഇബിയിലെയും ഉന്നത ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിശോധന. 

 മലങ്കര, കുളമാവ്, ഇടുക്കി അണക്കെട്ടുകൾ പരിശോധിക്കും. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താനാണ് പരിശോധന. വ്യാഴാഴ്ച രാവിലെ മലങ്കര അണക്കെട്ടാണ് ആദ്യം പരിശോധിക്കുക. 

ഇവിടെ സ്ക്കൂളിന്‍റെ കളിസ്ഥലത്തിനായി സ്ഥലം വിട്ടുകൊടുക്കണമെന്ന ആവശ്യത്തിലെ നിജസ്ഥിതി വിലയിരുത്തും . തുടർന്ന് കുളമാവ് അണക്കെട്ട് പരിശോധിക്കും. ഡാമിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതിനുള്ള മറുപടി നൽകുന്നതിനും കൂടിയാണ് കളമാവിൽ പരിശോധന നടത്തുക. വെള്ളിയാഴ്ചയായിരിക്കും സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പരിശോധിക്കുക.

മുല്ലപ്പെരിയാര്‍ ജലനിരപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. സംസ്ഥാനത്തിൻറെ പ്രതിഷേധം വകവെക്കാതെ രാത്രിയിൽ കൂടുതൽ ഷട്ടറുകൾ തമിഴ് നാട് ഉയർത്തി. രാത്രി ഏഴു മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായത്. സ്പിൽവേ ഷട്ടറുകളിൽ രണ്ടെണ്ണം ഒഴികെ എല്ലാം അടച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ജലനിരപ്പ് 142 അടിയാകുകയും നീരൊഴുക്ക് കൂടുകയും ചെയ്തതോടെ രാത്രി ഒൻപതു മണിക്ക് രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി.

എന്നിട്ടും ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നിൽകണ്ട് പത്തു മണിയോടെ രണ്ടെണ്ണം കൂടി ഉയർത്തി. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഇതുവഴി 2520 ഘനയടിയോളം വെള്ളമാണ് ഒഴുകുന്നത്. കൂടുതൽ ഷട്ടർ തുറന്നതോടെ പെരിയാർ തീരത്തെ ആളുകൾക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി. നദിയിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു തുടങ്ങി. 2400.50 അടിയായി. 



Previous Post Next Post