ഭാര്യക്കെതിരായ പരാമര്‍ശം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു


ഹൈദരാബാദ് : മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശ് നിയമസഭയില്‍ നിന്ന് ഇറങ്ങി പോയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. 

തന്റെ ഭാര്യക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് നായിഡു പൊട്ടിക്കരഞ്ഞത്. 

'കഴിഞ്ഞ രണ്ടര വര്‍ഷമായി, ഞാന്‍ അപമാനങ്ങള്‍ സഹിക്കുകയാണ്. എന്നാല്‍ ശാന്തനായി നില്‍ക്കുകയായിരുന്നു. ഇന്ന് അവര്‍ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഞാന്‍ എല്ലായ്പ്പോഴും ബഹുമാനത്തോടെയാണ് എന്റെ ഭാര്യക്കൊപ്പം ജീവിക്കുന്നത്. എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല. എനിക്ക് വലിയ വിഷമമുണ്ട്'- അദ്ദേഹം പറഞ്ഞു. 

ഇന്ന് രാവിലെ നിയമസഭ ചേര്‍ന്നപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി സാമാജികര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തനിക്കും ഭാര്യക്കും നേരെയുണ്ടായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ തന്നെ അനുവദിച്ചില്ലെന്ന് നായിഡു പറഞ്ഞു. ചന്ദ്രബാബു നായിഡു സംസാരിച്ചുകൊണ്ടിരിക്കെ സ്പീക്കര്‍ മൈക്ക് ഓഫാക്കിയത് വലിയ ബഹളത്തിനിടയാക്കിയിരുന്നു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു സംഭവങ്ങള്‍. സംസാരിക്കാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ നാടകീയ പ്രഖ്യാപനം നടത്തിയാണ് ചന്ദ്രബാബു നായിഡു സഭയില്‍ നിന്ന് ഇറങ്ങി പോയത്. നിയമസഭയ്ക്കുള്ളില്‍ തന്നെ അപമാനിച്ച സാഹചര്യത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതുവരെ ഇനി സഭയിലേക്ക് കയറില്ലെന്നായിരുന്നു പ്രഖ്യാപനം.

Previous Post Next Post