പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി ഇല്ല; തീരുമാനം മാറ്റി കര്‍ഷക സംഘടനകള്‍






ന്യൂഡല്‍ഹി: ഈ മാസം 29ന് കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന അവസരത്തില്‍ ട്രാക്ടര്‍ റാലി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

കര്‍ഷക സമരം മുന്നോട്ടു കൊണ്ടുപോയത് പ്രധാനമായും പഞ്ചാബിലെ 32 സംഘടനകളാണ്. ഈ സംഘടനകള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. 29ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കാനുള്ള നടപടികള്‍ കേന്ദ്രം നടത്തുന്ന സാഹചര്യത്തില്‍ കടുത്ത സമര രീതികളുമായി മുന്നോട്ടു പോകേണ്ടതില്ല എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. ഈ തീരമാനമാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലും പ്രധാനമായും ഉയര്‍ന്നു വന്നത്.

താങ്ങുവിലയടക്കം ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമര രംഗത്തുണ്ട്. തുടര്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡിസംബര്‍ നാലിന് യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരമാനമായിട്ടുണ്ട്.

أحدث أقدم