ഒമിക്രോൺ സ്ഥിരീകരിച്ച വിദേശി മുങ്ങി; പത്തു യാത്രികരെയും കാണാനില്ല: അന്വേഷണവുമായി കർണാടക


കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിലൊരാളായ വിദേശി മുങ്ങിയതിലും ആഫ്രിക്കയിൽ നിന്നെത്തിയ പത്തു യാത്രികരെ കാണാതായതിലും അന്വേഷണവുമായി കർണാടക. രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ പ്രൈവറ്റ് ലാബിൽനിന്ന് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോയിരുന്നു. കൂടാതെ ആഫ്രിക്കയിൽ നിന്നെത്തിയ പത്തു യാത്രികർ കോവിഡ് ടെസ്റ്റ് ചെയ്യാതെ എയർപോർട്ടിൽ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം നടത്തുമെന്നാണ് കർണാടക റവന്യൂ മന്ത്രി ആർ അശോക അറിയിച്ചിരിക്കുന്നത്. ദുബായിലേക്ക് കടന്ന വിദേശിക്ക് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാത്രി പത്തു മണിയോടെ കാണാതായ യാത്രികരെ കണ്ടെത്തി ടെസ്റ്റിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് യാത്രികർ എയർപോർട്ടിൽ നിന്ന് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 20നാണ് വിദേശിയായ ഒമിക്രോൺ ബാധിതൻ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയത്. ഈ സമയത്ത് കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, ഇവിടെയെത്തിയ ശേഷം നടത്തിയ പരിശോധനയിൽ പോസിറ്റീവായെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. തുടർന്ന് ഒരാഴ്ച ഐസൊലേഷനിൽ കഴിഞ്ഞ ശേഷം ഇദ്ദേഹം കോവിഡ് നെഗറ്റീവ് റിപ്പോർട്ടോടെ ദുബൈയിൽ പോകുകയായിരുന്നു. പ്രൈമറി, സെക്കൻഡറി തലങ്ങളിലായി ഇദ്ദേഹവുമായി സമ്പർക്കമുള്ള 264 പേർക്കും കൊവിഡ് നെഗറ്റീവാണ്.


أحدث أقدم