കണ്ണൂർ : കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ നിലനില്‍ക്കുന്നത് കൊലപാതക ഭീകരതയാണ്. സംസ്ഥാനത്ത് പൊലീസ് എന്ന സംവിധാനമില്ല. സിപിഐഎം ഫ്രാക്ഷനാണ് പൊലീസിനെ ഭരിക്കുന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.
‘ഈയടുത്ത് കേരളം കണ്ട് എത്ര കൊലപാതകങ്ങള്‍ പൊലീസിന്റെ കാര്യക്ഷമത കൊണ്ട് ഇല്ലാതാക്കാമായിരുന്നു? അതൊന്നും നടത്തിയില്ല. ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ അക്രമി സംഘം സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വരെ വ്യക്തമായി പുറത്തുവന്നതാണ്. എന്നിട്ടും ആ കൊലപാതകം തടയാന്‍ പൊലീസിനായില്ല.
കേരളം ഇന്നുവരെ കാണാത്ത കൊലപാതക ഭീകരതയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹമാണ് കേരളമെന്ന് പറയാന്‍ കഴിയില്ല. തിരുവനന്തപുരത്ത് ഒരു യുവാവിന്റെ കാല് വെട്ടിയെടുത്ത് നടുറോഡിലൂടെ ഗുണ്ടകള്‍ നടുറോഡിലൂടെ കൊണ്ടുപോയിട്ടും പൊലീസ് ഒന്നും ചെയ്തില്ല’. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ വ്യക്തിത്വം നഷ്ടമായെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
സിപിഐഎം ഫ്രാക്കഷനാണ് സംസ്ഥാനത്ത് പൊലീസിനെ ഭരിക്കുന്നത്. അവര്‍ പറഞ്ഞതിനപ്പുറത്ത് ചലിക്കാന്‍ പൊലീസിന് അധികാരമില്ല. ആഭ്യന്തര വകുപ്പ് അതിനധികാരം കൊടുത്തിട്ടില്ല. കേരള പൊലീസ് നിഷ്‌ക്രിയമായതിന് അവരെ കുറ്റം പറയില്ല. ആ സംവിധാനത്തെ സര്‍ക്കാര്‍ നടപടികള്‍ നിഷ്‌ക്രിയമാക്കിയതാണെന്നും കെ സുധാകരന്‍ ആരോപിച്ചു.