തിരുവനന്തപുരം; അച്ഛനെ തലയ്ക്ക് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ.
വർക്കല പനയറ എണാറുവിള കോളനി കല്ലുവിള വീട്ടില്‍ സത്യനാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ സത്യന്റെ മൂത്തമകന്‍ സതീഷി(30) നെ അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. സത്യൻ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഞായറാഴ്ച രാത്രി 7.30-ഓടെയാണ് സത്യനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെ നടത്തിയ അന്വേഷണത്തിൽ കൊലപാതകം തെളിഞ്ഞത്. സത്യന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുമായിരുന്നു. ഞായറാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ സത്യന്‍, ജോലികഴിഞ്ഞ് കിടന്നുറങ്ങുകയായിരുന്ന മകന്‍ സതീഷുമായി വഴക്കിടുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ സതീഷ് ജോലിക്കുപയോഗിക്കുന്ന ചുറ്റിക ഉപയോഗിച്ച് സത്യന്റെ തലയ്ക്കടിക്കുകയും ചുവരില്‍ ചേര്‍ത്തുനിര്‍ത്തി കഴുത്തുഞെരിക്കുകയുമായിരുന്നു. തുടര്‍ന്ന് നിലത്തേക്ക് തള്ളിവീഴ്ത്തി.