ചെങ്ങന്നൂർ : ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ കയറ്റിയതിന്റെ ടെൻഷൻ കുറയ്ക്കാൻ ബാറിൽ കയറിയ യുവാവ് മകനെ വഴിയിൽ മറന്നു. പത്തുവയസുകാരനായ മകൻ ഒന്നര മണിക്കൂറോളം ഉറ്റവരെ തേടി നടന്നു.യുവതിയെ ജില്ലാ ആശുപത്രിയിലാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്നത്. ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്.
അസം സ്വദേശികളുടെ മകനാണ് വഴിയും ഭാഷയുമറിയാതെ ചെങ്ങന്നൂർ നഗരത്തിൽഅച്ഛനെ കാണാതെ അലഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു ഡിവൈഎസ്പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. അപ്പോഴാണ് അച്ഛനോടൊപ്പം ആണ് മകൻ പുറത്തു പോയത് എന്ന് അറിയുന്നത്. ബാറിൽ മദ്യപിക്കാൻ കയറിയ യുവാവ്, കുട്ടിയെ പുറത്തുനിർത്തി. അൽപസമയത്തിന് ശേഷം തിരികെ ഇറങ്ങിയെങ്കിലും ഇയാൾ കുട്ടിയുടെ കാര്യം മറന്നു പോയിരുന്നു. പരിഭ്രാന്തനായി അലഞ്ഞ കുട്ടിയെ മാർക്കറ്റ് പരിസരത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്