ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ എണ്ണവില വർധിപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ച വില വർധനക്ക് താൽക്കാലിക സ്റ്റോപ്പിട്ട് കമ്പനികൾ. വ്യാഴാഴ്ച രാജ്യത്ത് പെട്രോൾ-ഡീസൽ വില കൂടിയില്ല. കഴിഞ്ഞ 17 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് എണ്ണകമ്പനികൾ വിലയിൽ മാറ്റം വരുത്താതിരിക്കുന്നത്.
നാലര മാസത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ച് 22നാണ് എണ്ണ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദീർഘകാലം കമ്പനികൾ എണ്ണവില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ കുറേ ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കാര്യമായി വർധിച്ചിട്ടില്ല.
അതേസമയം, ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് ഒരു ഡോളർ ഉയർന്നാൽ ഇന്ത്യയിൽ എണ്ണവില 0.52 രൂപ മുതൽ 0.60 രൂപ വരെ ഉയർത്തും. നവംബറിന് ശേഷം ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 28.4 ഡോളറിന്റെ വർധനയുണ്ടായിട്ടുണ്ട്. ഇതനുസരിച്ച് എണ്ണവില ഇനിയും 5.5 രൂപ മുതൽ 7.8 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഓയിലിന്റെ ഫ്യൂച്ചർ വിലകൾ ഉയർന്നിട്ടുണ്ട്.