ബാഗിൽ കല്ലുകൾ; ഓവർടേക്ക് ചെയ്താൽ ചില്ലെറിഞ്ഞു പൊളിക്കും, വധശ്രമത്തിന് കേസ്‌







കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഷംസീര്‍ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍ എറിഞ്ഞ് ചില്ലുതകര്‍ത്തത് ആംബുലന്‍സടക്കം ഏഴ് വാഹനങ്ങള്‍. നിരവധി പരാതികള്‍ക്കൊടുവില്‍ ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറിനെ (47) വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

സി.സി.ടി.വി. അടക്കം പരിശോധിച്ചാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് ഷംസീറിനെ അറസ്റ്റ് ചെയ്തത്. എതിര്‍ദിശയില്‍നിന്ന് ബൈക്കിന് നേരേ ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് വന്നാല്‍ എറിയും എന്നാണ് ഷംസീര്‍ പോലീസിനോട് പറഞ്ഞത്. മത്സ്യവില്പനക്കാരനാണ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

കണ്ണൂര്‍ താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ചാണ് ഇയാള്‍ കല്ലേറ് നടത്തിയത്. കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആസ്പത്രികളുടെ ആംബുലന്‍സുകള്‍ക്കും കേടുപറ്റി. താണ സ്വദേശിയായ തസ്ലീം സഞ്ചരിച്ച കാറിനുനേരേയും കല്ലേറുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് തസ്ലീം കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. പരിശോധിച്ചു. ഷംസീര്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു.

ഏഴ് പരാതികള്‍ കിട്ടിയതായി ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി പറഞ്ഞു. എ.എസ്.ഐ.മാരായ എം. അജയന്‍, സി. രഞ്ജിത്, സിവില്‍ പോലീസ് ഓഫീസര്‍ സി.പി. നാസര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post