ജിദ്ദ വിമാനത്താവളത്തിലെ തിക്കും തിരക്കും; എയര്‍പോര്‍ട്ട് സിഇഒയുടെ ജോലി തെറിച്ചു


ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഉണ്ടായ തിക്കും തിരക്കും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജോലി നഷ്ടമായി. ശനിയാഴ്ച അടിയന്തരമായി വിളിച്ചു ചേര്‍ത്ത ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമായി സിഇഒ റയ്യാന്‍ തറസോനിയെ പിരിച്ചുവിടാന്‍ തീരുമാനം കൈക്കൊണ്ടത്. പുതിയ സിഇഒയായി അയ്മന്‍ അബൂ അബാഹിനെ യോഗം നിയമിക്കുകയും ചെയ്തു. റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്‍റെ 28 വര്‍ഷത്തെ പ്രവൃത്തി പരിചയം കൂടി കണക്കിലെടുത്താണ് നിയമനം. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ തിക്കുംതിരക്കും ഉണ്ടാകുകയും വിമാന സര്‍വിസുകള്‍ താറുമാറാവുകയും ചെയ്ത സംഭവത്തിന്‍റെ കാരണക്കാരന്‍ എന്ന നിലയിലാണ് യോഗം സിഇഒയെ പുറത്താക്കിയത്. ഉംറ തീര്‍ഥാടനം നടക്കുന്ന വേളയില്‍, പ്രത്യേകിച്ച് ഈദ് അല്‍ ഫിത്ര്‍ അവധി ദിനങ്ങളില്‍ ഉണ്ടായ യാത്രക്കാരുടെ തിരക്ക് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ വിമാനത്താവളം അധികൃതര്‍ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സൗദി ഗതാഗത വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതിയെ ഇതിനായി ചുമതലപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ അനുഭവപ്പെട്ട തിക്കുംതിരക്കും, അതുമൂലം വിമാന സര്‍വീസുകള്‍ താളം തെറ്റിയതും അതിനുള്ള കാരണങ്ങളുമാണ് സമിതി അന്വേഷിക്കുക. ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടും അത് പരിഹരിക്കുന്നതില്‍ വന്ന വീഴ്ചയും സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റമറ്റ സേവനങ്ങള്‍ വിമാനയാത്രക്കാര്‍ക്ക് ലഭ്യമാക്കാനും എന്തൊക്കെ സൗകര്യങ്ങളാണ് കൂടുതലായി ഒരുക്കേണ്ടത് എന്ന കാര്യത്തിലും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Previous Post Next Post