യുവതിയെ 'കുത്തിക്കൊന്നു'; ആടിന് മൂന്ന് വർഷം തടവ് ശിക്ഷ

 


സൗത്ത് സുഡാൻ: കൊലപാതക കുറ്റത്തിന് ആടിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് സൗത്ത് സുഡാൻ കോടതി. 45കാരി ആടിന്‍റെ ആക്രമണത്തിൽ മരിച്ച സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം തന്നെ മുട്ടനാടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്ന് സുഡാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു. ആദിയു ചാപ്പിങ് എന്ന 45 കാരിയാണ് ആടിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആട് തുടർച്ചയായി കുത്തിയതിനെതുടർന്ന് ചാപ്പിങ്ങിന്‍റെ വാരിയെല്ല് തകർന്നിരുന്നു. ശരീരമാസകലം പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റംബെക് ഈസ്റ്റിലെ അകുവൽ യോൾ എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മലേങ് അഗോക്കിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിൽ ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാൽ ആട് അറസ്റ്റിന് അർഹമാണെന്നും മേജർ എലിജ മബോർ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലെത്തിയതിന് പിന്നാലെയാണ് തടവ് ശിക്ഷ വിധിച്ചത്. അടുത്ത മൂന്ന് വർഷം ആട് സൈനിക ക്യാമ്പിലാകും ചെലവഴിക്കുക. ആടിന്‍റെ ഉടമ ഡുവോണി മന്യാങ് ധാൽ മരിച്ച ചാപ്പിങ്ങിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ആടിന്‍റെ തടവ് കാലാവധി കഴിയുമ്പോൾ ഇതിനെയും ഇരയുടെ കുടുംബത്തിന് നൽകും. ആടിന്‍റെ ഉടമയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബവും ബന്ധുക്കളും അയൽക്കാരുമാണ്.

Previous Post Next Post