യുഎഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു


ദുബായ്: യുഎഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കിയെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാ​ഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ല. രോഗം സംശയിച്ചാല്‍ ഉടന്‍ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രോഗബാധ സംശയിച്ചാല്‍ എത്രയും വേഗം ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പനിയും ത്വക്കില്‍ ചുണങ്ങും ഉണ്ടാക്കുന്ന ഒരു വൈറസാണിത്. പനി, വിറയല്‍, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് നോഡുകള്‍ വീര്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. ശരീര സ്രവങ്ങള്‍, ചര്‍മ്മ വ്രണങ്ങള്‍, വായ അല്ലെങ്കില്‍ തൊണ്ട പോലുള്ള ആന്തരിക മ്യൂക്കോസല്‍ പ്രതലങ്ങള്‍, ശ്വസന തുള്ളികള്‍, അണുബാധയുള്ള വസ്തുക്കള്‍ എന്നിവയിലൂടെ പകരാം. 1958-ല്‍ കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്, അതിനാലാണ് കുരങ്ങുപനി(Monkeypox) എന്ന പേരിട്ടത്. കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post