കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്. ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂ ത്ത് ഏജന്റ് പരാതിപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടിയെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടുവരെ 50.21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായി. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ വിധിയെഴുതുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, രഞ്ജി പണിക്കർ, ലാൽ എന്നിവരും രാവിലെ വോട്ട് ചെയ്തു.